ജയ്പുർ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു (Wife arrested for husband’s murder). കഴിഞ്ഞ മാസം 30-ന് നടന്ന സംഭവം വാഹനാപകടമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശ്രീ ഗംഗാനഗർ സ്വദേശി ആശിഷാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ നടക്കാൻ പോകുന്നതിനിടെ തങ്ങളെ ഒരു വാഹനം ഇടിച്ചെന്നും കാറിലുണ്ടായിരുന്നവർ ആഭരണങ്ങൾ കവർന്നെന്നും ആശിഷ് മരിച്ചെന്നുമാണ് അഞ്ജു മൊഴി നൽകിയത്. എന്നാൽ അഞ്ജുവിന് പരിക്കുകൾ ഇല്ലാതിരുന്നത് പോലീസിൽ സംശയമുണ്ടാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആശിഷിന്റെ മരണം കഴുത്ത് ഞെരിഞ്ഞാണെന്ന് കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. ഇതോടെ പോലീസ് അഞ്ജുവിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
അഞ്ജുവിന്റെ കാമുകൻ രോഹിത്തും സുഹൃത്ത് സിദ്ധാർത്ഥും ചേർന്നാണ് ആശിഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം വാഹനാപകടമെന്ന് തോന്നിപ്പിക്കാൻ മൃതദേഹത്തിന് മുകളിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു.
കൊള്ളയടിക്കപ്പെട്ടെന്ന് വരുത്താൻ തന്റെ ആഭരണങ്ങൾ അഞ്ജു കാമുകനായ സഞ്ജുവിനെ ഏൽപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. അഞ്ജുവിനെ കൂടാതെ കാമുകനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

