

ന്യൂഡൽഹി: രാജ്യത്ത് ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ. എന്നാൽ, പുതിയ പട്ടികയിലും കേരളത്തെ പൂർണ്ണമായും അവഗണിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിനാണ് പ്രഖ്യാപനത്തിൽ കൂടുതൽ പരിഗണന ലഭിച്ചിരിക്കുന്നത്.
പ്രധാന റൂട്ടുകൾ ഇവയാണ്:
ബംഗാളിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നീളുന്നതാണ് പുതിയ റൂട്ടുകൾ. പ്രധാന സർവീസുകൾ താഴെ പറയുന്നവയാണ്:
കൊൽക്കത്ത - താംബരം (തമിഴ്‌നാട്)
ന്യൂ ജൽപായ്ഗുരി - നാഗർകോവിൽ
ന്യൂ ജൽപായ്ഗുരി - തിരുച്ചിറപ്പള്ളി
ആലിപുർദ്വാർ - എസ്.എം.വി.ടി ബെംഗളൂരു
ആലിപുർദ്വാർ - മുംബൈ
കൊൽക്കത്ത - ആനന്ദ് വിഹാർ ടെർമിനൽ (ഡൽഹി)
കൊൽക്കത്ത - ബനാറസ് (യു.പി)
ഗുവാഹാത്തി - റോഹ്താക്
ദിബ്രുഗഡ് - ലഖ്‌നൗ
എന്താണ് അമൃത് ഭാരത് എക്‌സ്പ്രസ്?
ദീർഘദൂര യാത്രക്കാർക്കായി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുന്ന അത്യാധുനികമായ നോൺ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ളതോ നിലവിലുള്ള ട്രെയിനുകളിൽ 10 മണിക്കൂറിൽ കൂടുതൽ യാത്രാസമയമുള്ളതോ ആയ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനാണ് ഈ ട്രെയിനുകൾ ലക്ഷ്യമിടുന്നത്. സാധാരണക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.