ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിനിടെ ബെർലിനിലെ ഹെർട്ടി സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ബിജെപി സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(Rahul Gandhi talks against central government in Berlin)
ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികളെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ മാത്രമാണ് ഉപയോഗിക്കുന്നത്. ബിജെപിയുമായി ചേർന്നുനിൽക്കുന്നവർക്കെതിരെ യാതൊരു നടപടിയുമില്ല. കോൺഗ്രസ് വിഭാവനം ചെയ്ത ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി തങ്ങളുടേത് മാത്രമായി മാറ്റുന്നു. ഇന്ത്യയിൽ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുകയാണ്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മോഷണം നടന്നുവെന്നും മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക മാതൃക പരാജയമാണെന്നും അത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നയങ്ങളുടെ വെറും തുടർച്ച മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. "മോദിയുടെ കാഴ്ചപ്പാട് ഇന്ത്യക്കാർ തമ്മിൽ പോരടിക്കുന്ന അവസ്ഥയുണ്ടാക്കും." - രാഹുൽ ഗാന്ധി പറഞ്ഞു.
വിദേശമണ്ണിൽ ഇന്ത്യയെ അപമാനിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് ആരോപിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. രാജ്യവിരുദ്ധ ശക്തികളെ ഏകോപിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ജോർജ്ജ് സോറോസിനെപ്പോലുള്ളവരുമായി ചേർന്ന് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയെ സ്നേഹിക്കുന്ന ആരെങ്കിലും രാജ്യം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുമോ എന്ന് ഭണ്ഡാരി ചോദിച്ചു. രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുന്ന ഇന്ത്യാ വിരുദ്ധ നേതാവാണെന്ന് ബിജെപി നേതാവ് ശോഭ കരന്ദ്‌ലാജെ പ്രതികരിച്ചു.