ന്യൂഡൽഹി: പാർലമെന്റിലെ തന്റെ പ്രസംഗങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പേരിൽ അയോഗ്യനാക്കാനുള്ള ബിജെപി നീക്കത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി (Rahul Gandhi Disqualification). അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസെടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും രാജ്യത്തെ കർഷകരെയും കാർഷിക മേഖലയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ പാർലമെന്റിൽ വായിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഈ പുസ്തകം രാഹുലിന് എവിടെനിന്ന് ലഭിച്ചുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ബിജെപിയുടെ വാദം.
ബിജെപി എംപി നിഷികാന്ത് ദുബെയാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നൽകിയത്. രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കേന്ദ്ര ബജറ്റിനെതിരെ അതിരൂക്ഷമായ വിമർശനം ഉയർത്തിയതും രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ രാഹുലിന് ധനസഹായം നൽകുന്നുണ്ടെന്ന ആരോപണവും ബിജെപി ഉന്നയിക്കുന്നുണ്ട്.
താൻ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം തന്നെ പുറത്താക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. കഴിഞ്ഞ തവണയും ഇത്തരത്തിൽ അയോഗ്യനാക്കപ്പെട്ടപ്പോൾ നിയമപോരാട്ടത്തിലൂടെ അദ്ദേഹം തിരിച്ചെത്തിയിരുന്നു.



