രാജ്യസഭയിലെ എഎപി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതിന് പിന്നാലെയാണ് രാഘവ് ചദ്ദ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു വീഡിയോ പങ്കുവെച്ചത് (Raghav Chadha AAP Rift News). പാർട്ടി നേതൃത്വത്തിന് നേരിട്ടുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പാർലമെന്റിൽ താൻ നടത്തിയ പ്രസംഗങ്ങളുടെ ഒരു സമാഹാരമാണ് ചദ്ദ പങ്കുവെച്ചത്. ഇതിനോടൊപ്പം “നസർ” (Evil Eye – 🧿) ഇമോജിയാണ് അദ്ദേഹം നൽകിയത്. തന്റെ വളർച്ചയിൽ കണ്ണു വെക്കുന്നവർക്കുള്ള മറുപടിയാണിതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. വീഡിയോയിൽ “ഇപ്പോൾ ഞാൻ ശാന്തനാണ്, പക്ഷേ സമയം വരുമ്പോൾ ഞാൻ പ്രളയമായി മാറും” (Main waqt aane par sailab…) എന്ന അർത്ഥം വരുന്ന വരികൾ ഉൾപ്പെടുത്തിയത് പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യം പരസ്യമാക്കുന്നതാണ്.
അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കേസിൽ നിന്ന് വിമുക്തരായപ്പോൾ ചദ്ദ പ്രതികരിക്കാതിരുന്നതും പാർട്ടിയുടെ പ്രധാന പരിപാടികളിൽ നിന്ന് വിട്ടുനിന്നതുമാണ് നടപടിക്ക് കാരണമായതെന്ന് പറയപ്പെടുന്നു. കൂടാതെ പാർട്ടി നയങ്ങളിൽ നിന്ന് വ്യതിചലിച്ചതായും ആരോപണമുണ്ട്.
ചദ്ദയെ സ്ഥാനത്തുനിന്ന് നീക്കുക മാത്രമല്ല, പാർട്ടിയുടെ ക്വാട്ടയിൽ നിന്ന് അദ്ദേഹത്തിന് സംസാരിക്കാൻ സമയം അനുവദിക്കരുതെന്നും എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചദ്ദയെ പാർട്ടിയിൽ ഒറ്റപ്പെടുത്തുന്നതിന്റെ സൂചനയായാണ് കാണുന്നത്.പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെയാണ് പകരം നിയമിച്ചത്. ഇത് സ്വാഭാവികമായ മാറ്റമാണെന്നാണ് പാർട്ടി ഔദ്യോഗികമായി വിശദീകരിക്കുന്നത്.

