ചണ്ഡീഗഢ്: രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. തന്നെ നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ലെന്ന ഛദ്ദയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭഗവന്ത് മൻ രംഗത്തെത്തി. കേന്ദ്ര സർക്കാരിനെതിരെയുള്ള നിർണ്ണായക വിഷയങ്ങളിൽ പാർട്ടി ലൈൻ ലംഘിക്കുന്ന ഛദ്ദ ബിജെപിയുമായി ഒത്തുതീർപ്പിലാണോ എന്ന ചോദ്യത്തിന് “അതെ” എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.(Punjab Chief Minister Bhagwant Mann on Friday slammed AAP MP Raghav Chadha )
പശ്ചിമ ബംഗാളിലെ വോട്ട് വെട്ടിചേർക്കൽ, ഗുജറാത്തിൽ എഎപി പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടി തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ശബ്ദമുയർത്താൻ ഛദ്ദ തയ്യാറായില്ല. പ്രധാനപ്പെട്ട വിഷയങ്ങളിൽ പാർട്ടി നടത്തുന്ന വോക്കൗട്ടുകളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നത് വിപ്പ് ലംഘനമാണെന്ന് മൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങൾ സംസാരിക്കുന്നതിന് പകരം സമോസയുടെ വിലയെക്കുറിച്ചും പിസ്സ ഡെലിവറിയെക്കുറിച്ചും സംസാരിക്കുന്നത് ആരുടെ താൽപ്പര്യപ്രകാരമാണെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മോദിയെ പേടിക്കുന്നവർക്ക് എങ്ങനെ രാജ്യത്തിന് വേണ്ടി പോരാടാനാകുമെന്ന് എഎപി ദേശീയ മീഡിയ ഇൻ ചാർജ് അനുരാഗ് ധണ്ഡയും ചോദിച്ചു. പാർലമെന്റിലെ നേതാക്കളെ മാറ്റുന്നത് സ്വാഭാവികമായ നടപടിയാണെന്ന് മൻ വ്യക്തമാക്കി. മുൻപ് ധരംവീര ഗാന്ധിയെ മാറ്റിയതും താൻ ആ സ്ഥാനത്തേക്ക് വന്നതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

