

മുംബൈ: നടക്കാനിരിക്കുന്ന പൂനെ നഗരസഭാ തിരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി)യും അജിത് പവാർ വിഭാഗവും തമ്മിലുള്ള സഖ്യ ചർച്ചകൾ അന്തിമമായി പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കമാണ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണം. ജനുവരി 15-നാണ് പൂനെ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.(Pune Municipal Elections, Alliance talks between NCP factions fail)
ശരദ് പവാർ വിഭാഗം സ്ഥാനാർത്ഥികൾ അജിത് പവാർ പക്ഷത്തിന്റെ 'ക്ലോക്ക്' ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശമാണ് സഖ്യ ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. ഈ നിർദ്ദേശം ശരദ് പവാർ വിഭാഗം തള്ളി. തങ്ങൾക്ക് സ്വന്തമായി 'കാഹളമൂതുന്ന പുരുഷൻ' എന്ന ചിഹ്നമുണ്ടെന്നും സഖ്യം വേണമെങ്കിൽ അജിത് പവാർ വിഭാഗം അവരുടെ ചിഹ്നത്തിൽ മത്സരിക്കട്ടെയെന്നുമായിരുന്നു ശരദ് പവാർ പക്ഷത്തിന്റെ നിലപാട്.
സഖ്യ ചർച്ചകളുമായി ബന്ധപ്പെട്ട് എൻസിപി (എസ്പി) നേതാവ് അങ്കുഷ് കകഡെ വെള്ളിയാഴ്ച ഉപമുഖ്യമന്ത്രി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിലും ചിഹ്നത്തിലും സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.