ന്യൂഡൽഹി: ഇറാനിലെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങോട്ടുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.(Protests intensify in Iran, India advises against travel until further notice)
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ അസാധാരണമായ പ്രതിഷേധമാണ് തെരുവുകളിൽ നടക്കുന്നത്. 2022-ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇറാൻ കാണുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്.
പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതിനോടകം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇത് ജനരോഷം ഇരട്ടിയാക്കാൻ കാരണമായിട്ടുണ്ട്. പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ തന്നെ, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഐക്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.