ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യയെ കോൺഗ്രസ് ഹൈക്കമാൻഡ് മാറ്റുകയാണെങ്കിൽ, പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് ദളിത് സംഘടനകൾ രംഗത്തിറങ്ങുകയും മന്ത്രിമാരുടെ വീടുകൾക്ക് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.(Protests in front of ministers' houses in Karnataka demanding for a Dalit CM)
സംസ്ഥാനത്തെ മന്ത്രിമാരായ മഹാദേവപ്പയുടെയും സതീഷ് ജർകിഹോളിയുടെയും വീടുകൾക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാർ ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയെന്നും ഇത് പരിശോധിക്കുമെന്നും പൊതുമരാമത്ത് മന്ത്രിയായ സതീഷ് ജെർകിഹോളി പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദളിത് നേതാവിനെ നിർദേശിക്കുമോ എന്ന ചോദ്യത്തിന്, "അത്തരമൊരു സാഹചര്യം വന്നാൽ അത് ചെയ്യും. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു സാഹചര്യമില്ല," എന്ന് അദ്ദേഹം മറുപടി പറഞ്ഞു. നിലവിൽ നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സംസ്ഥാനത്തെ നേതൃമാറ്റവും മന്ത്രിസഭാ പുനഃസംഘടനയും സംബന്ധിച്ച് ചർച്ച നടക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടുകൾ അനുസരിച്ച്, ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള ദളിത് മന്ത്രിമാരുടെ വിഭാഗമാണ് ഈ ആവശ്യത്തിന് പിന്നിൽ. പ്രതിഷേധത്തിലൂടെ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസിന്റെ പിന്തുണ വർധിപ്പിക്കലും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതായാണ് വിലയിരുത്തൽ. സിദ്ധരാമയ്യയെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ സാഹചര്യത്തിൽ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം കർണാടക രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായേക്കും.