

ന്യൂഡൽഹി: മുസ്ലിം ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പറിൽ ചോദ്യം ഉൾപ്പെടുത്തിയ പ്രൊഫസർ വിരേന്ദ്ര ബാലാജി ഷഹരെയെ ജാമിയ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തു. പരീക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ സർവകലാശാല പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.(Professor suspended for question about atrocities faced by Muslim minorities in exam question paper)
രാജ്യത്ത് മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ഉദാഹരണസഹിതം വിവരിക്കാനായിരുന്നു 15 മാർക്കിന്റെ ചോദ്യം. തിങ്കളാഴ്ച ചോദ്യപേപ്പറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത അടക്കമുള്ളവർ വിഷയം എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.
രജിസ്ട്രാർ സി.എ. ഷെയ്ഖ് സെയ്ഫുള്ളയാണ് സസ്പെൻഷൻ ഉത്തരവിട്ടത്. റിപ്പോർട്ട് ലഭിക്കുന്നത് വരെ സസ്പെൻഷൻ തുടരും. ഈ കാലയളവിൽ ഡൽഹി വിട്ടുപോകരുതെന്നും പ്രൊഫസർക്ക് നിർദ്ദേശമുണ്ട്. അക്കാദമിക് ഉത്തരവാദിത്തവും സ്ഥാപനപരമായ അച്ചടക്കവും ഉയർത്തിപ്പിടിക്കാനാണ് നടപടിയെന്ന് സർവകലാശാല വ്യക്തമാക്കി. എന്നാൽ പ്രൊഫസർക്കെതിരെ പോലീസിൽ പരാതി നൽകില്ലെന്നും അധികൃതർ അറിയിച്ചു.