ന്യൂഡൽഹി: രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമേകി കേന്ദ്ര ബജറ്റ്. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാ ചിലവ് കുറയ്ക്കാനായി നിർണ്ണായകമായ കസ്റ്റംസ് ഡ്യൂട്ടി ഇളവുകളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.(Prices of cancer drugs will come down, Union Budget 2026-27 with crucial announcements in the health sector)
ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 17 ജീവൻരക്ഷാ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂർണ്ണമായും ഒഴിവാക്കി. ഇത് മരുന്നുകളുടെ വിപണി വിലയിൽ വലിയ കുറവുണ്ടാക്കും. അപൂർവ്വ രോഗങ്ങൾക്കും പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കുമായി വ്യക്തിഗതമായി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും നികുതിയിളവ് പട്ടികയിലേക്ക് 7 പുതിയ രോഗങ്ങൾ കൂടി ചേർത്തു.
രാജ്യത്തെ ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തുന്നതിനൊപ്പം മരുന്ന് ചെടികൾ കൃഷി ചെയ്യുന്നവർക്കും സംസ്കരിക്കുന്നവർക്കും പ്രത്യേക ധനസഹായം നൽകും. സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് റീജിയണൽ മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കും. ഇത് മെഡിക്കൽ ടൂറിസം മേഖലയ്ക്ക് വലിയ ഉത്തേജനം നൽകും.
ഉത്തരേന്ത്യയിൽ മികച്ച മാനസികാരോഗ്യ ചികിത്സയും ഗവേഷണവും ഉറപ്പാക്കുന്നതിനായി NIMHANS 2.0 സ്ഥാപിക്കും. നിലവിൽ ബംഗളൂരുവിലുള്ള നിംഹാൻസിന് സമാനമായ സൗകര്യങ്ങളോടെയാകും ഇത് പ്രവർത്തിക്കുക. യോഗ, വെൽനസ് മേഖലകളിലായി 1.5 ലക്ഷം കെയർ ഗിവർമാരെ പുതുതായി പരിശീലിപ്പിക്കും.

