ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ റഫര്‍ ചെയ്യുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് തീരുമാനമെടുക്കാന്‍ മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകനും എംപിയുമായ കപില്‍ സിബല്‍ രംഗത്ത്.
എക്‌സിക്യൂട്ടീവ് അതിന്റെ ജോലി ചെയ്യുന്നില്ലെങ്കില്‍ ജുഡീഷ്യറിക്ക് ഇടപെടാന്‍ എല്ലാ അവകാശവുമുണ്ടെന്ന് കപില്‍ സിബല്‍ പറഞ്ഞു. "എക്‌സിക്യൂട്ടീവ് അതിന്റെ ജോലി ചെയ്യുന്നില്ലെങ്കില്‍, ജുഡീഷ്യറി ഇടപെടണം. അത് ചെയ്യാനുള്ള അവകാശം അവരുടെതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഈ രാജ്യത്തെ ജനാധിപത്യത്തിന് അടിസ്ഥാനപരമാണ്." - സിബല്‍ പറഞ്ഞു.
ഒരു രാജ്യസഭാ ചെയര്‍മാനും ഇത്തരം 'രാഷ്ട്രീയ പ്രസ്താവനകള്‍' നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്നും സിബല്‍ കൂട്ടിച്ചേർത്തു. 'ജഗ്ദീപ് ധന്‍ഖറിന്റെ പ്രസ്താവന കണ്ടപ്പോള്‍ എനിക്ക് സങ്കടവും അത്ഭുതവും തോന്നി. ഇന്നത്തെ കാലത്ത് രാജ്യത്തുടനീളം ഏതെങ്കിലും സ്ഥാപനം വിശ്വസനീയമാണെങ്കില്‍ അത് ജുഡീഷ്യറിയാണ്.
രാഷ്ട്രപതി ഒരു നാമമാത്ര തലവന്‍ മാത്രമാണ്. മന്ത്രിസഭയുടെ അധികാരത്തിനും ഉപദേശത്തിനും അനുസരിച്ചാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപതിക്ക് വ്യക്തിപരമായ അധികാരങ്ങളില്ല." - സിബല്‍ വ്യക്തമാക്കി.
ഗവര്‍ണര്‍മാര്‍ പരിഗണനയ്ക്കായി അയയ്ക്കുന്ന ബില്ലുകളില്‍ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നടപടിയെടുക്കണമെന്ന് രാഷ്ട്രപതിയോട് നിര്‍ദ്ദേശിച്ച സുപ്രീം കോടതി ഉത്തരവിനെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.