തിരുവനന്തപുരം: ഇന്ത്യയുടെ സർവ്വ സൈന്യാധിപയായ രാഷ്ട്രപതി ദ്രൗപദി മുർമു റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രം കുറിച്ചു. ഇതോടെ, റഫാൽ യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്ന ആദ്യ രാഷ്ട്രപതി എന്ന ബഹുമതി ദ്രൗപദി മുർമുവിന് സ്വന്തമായി. 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ യാത്ര.(President Draupadi Murmu creates history, First Chief of Army Staff to fly in Rafale fighter jet)
ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ നിന്നാണ് രാഷ്ട്രപതി റഫാൽ വിമാനത്തിൽ പറന്നത്. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗും രാഷ്ട്രപതിയെ അനുഗമിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗഹാനിയാണ് റഫാൽ യുദ്ധവിമാനം പറത്തിയത്.
അരമണിക്കൂറോളമാണ് രാഷ്ട്രപതി റഫാൽ വിമാനത്തിൽ ആകാശയാത്ര നടത്തിയത്. രാവിലെ പത്ത് മണിയോടെ വ്യോമത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ വ്യോമസേന മേധാവിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. റഫാൽ യുദ്ധവിമാനങ്ങളുടെ 'ഗോൾഡൻ ആരോസ്' എന്ന സ്ക്വാഡ്രൺ ചിഹ്നം പതിപ്പിച്ച പൈലറ്റ് യൂണിഫോമിലാണ് രാഷ്ട്രപതി വിമാനത്തിൽ പ്രവേശിച്ചത്.
ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി ദ്രൗപദി മുർമു യുദ്ധവിമാനത്തിൽ പറക്കുന്നത്. 2023 ഏപ്രിൽ 8 ന് അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ്-30 യുദ്ധവിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിരുന്നു.
പാക് അതിർത്തി പ്രദേശത്തിന് സമീപം ഇന്ത്യയുടെ സൈനികാഭ്യാസം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർവ്വ സൈന്യാധിപയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഇതാദ്യമായിട്ടാണ് ഒരു രാഷ്ട്രപതി അംബാലയിലെ വ്യോമത്താവളത്തിൽ സന്ദർശനം നടത്തുന്നത്. ഈ മാസം 18 ന് റഫാലിൽ പറക്കാൻ രാഷ്ട്രപതി തീരുമാനിച്ചിരുന്നെങ്കിലും അത് പിന്നീട് മാറ്റിവെക്കുകയായിരുന്നു.