

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഭൂമി തർക്കത്തെത്തുടർന്ന് പിതാവിനെയും സഹോദരിയെയും സഹോദരപുത്രിയെയും യുവാവ് ദാരുണമായി കൊലപ്പെടുത്തി (Prayagraj Triple Murder Case). പ്രയാഗ്‌രാജ് ഗംഗാനഗർ സ്വദേശി മുകേഷ് പട്ടേലാണ് തന്റെ പിതാവ് റാം സിംഗ് (55), സഹോദരി സാധന (24), സഹോദരപുത്രി ആസ്ത (14) എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ വീടിനടുത്തുള്ള കിണറ്റിൽ തള്ളുകയും വൈക്കോൽ ഉപയോഗിച്ച് മൂടുകയും ചെയ്തു.
ജനുവരി രണ്ടാം തീയതിയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പിതാവ് ഭൂമി മുകേഷിന്റെ സഹോദരന്റെ പേരിലേക്ക് മാറ്റിയതാണ് പ്രകോപനത്തിന് കാരണം. തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട ഭൂമി നൽകാൻ പിതാവ് വിസമ്മതിച്ചതിനെത്തുടർന്ന് രാത്രിയിൽ ഉറങ്ങിക്കിടന്ന പിതാവിനെ മുകേഷ് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ സഹോദരിയെയും സഹോദരപുത്രിയെയും കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. വീട്ടുകാരെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുകേഷ് പിടിയിലായത്. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
In a horrific incident in Prayagraj, Uttar Pradesh, a man named Mukesh Patel allegedly killed his father, sister, and 14-year-old niece over a land dispute. After attacking them with an axe, he dumped their bodies into a well and covered them with straw to hide the crime. Following a missing persons report filed by his younger brother, the police arrested Mukesh, who confessed to the killings.