ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശ് മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്. യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ചൈനയുടെ വിപുലീകരണ നയങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളുള്ളത്. 2049-ഓടെ ലോകോത്തര സൈനിക ശക്തിയാകാൻ ലക്ഷ്യമിട്ടുള്ള ചൈനയുടെ 'ഗ്രേറ്റ് റജുവനേഷൻ' പ്രോഗ്രാമിന്റെ ഭാഗമായി അരുണാചൽ പ്രദേശിനെ അവർ ലക്ഷ്യം വെക്കുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.(Possibility of Chinese incursion into Arunachal Pradesh, Pentagon report released)
തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ എന്നിവയ്ക്കൊപ്പം അരുണാചൽ പ്രദേശിനും മേൽ ചൈന അവകാശവാദം ശക്തമാക്കുന്നു. 'സാംഗ്നാൻ' അല്ലെങ്കിൽ 'ദക്ഷിണ ടിബറ്റ്' എന്നാണ് ചൈന ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏത് സാഹചര്യത്തിലും പോരാടി വിജയിക്കാൻ ശേഷിയുള്ള സൈന്യത്തെ വാർത്തെടുക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇതിനായി അതിർത്തികളിൽ സമ്മർദ്ദം ചെലുത്തുന്നത് അവർ തുടരും.
കിഴക്കൻ ലഡാക്കിൽ സൈനിക പിന്മാറ്റത്തിനുള്ള കരാറിലെത്തിയെങ്കിലും അരുണാചലിൽ അടുത്തിടെയുണ്ടായ നീക്കങ്ങൾ ആശങ്കാജനകമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അരുണാചൽ പ്രദേശ് സ്വദേശിയായ പ്രേമ തോങ്ഡോക് എന്ന ഇന്ത്യൻ പൗരയെ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവെച്ച സംഭവം അടുത്തിടെ വലിയ വിവാദമായിരുന്നു. പാസ്‌പോർട്ടിൽ ജനനസ്ഥലം അരുണാചൽ എന്ന് രേഖപ്പെടുത്തിയതാണ് ചൈനീസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. യുവതിയോട് ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ആവശ്യപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്തു. ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.