ഇൻഡോർ: മലിനജലം കുടിവെള്ളത്തിൽ കലർന്ന് നൂറുകണക്കിന് ആളുകൾക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ ഇൻഡോറിലെ ദുരന്തത്തെ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ഇതോടെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും കൂടുതൽ ഊർജ്ജിതമാക്കാൻ അധികൃതർക്ക് സാധിക്കും. കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക സംഘം സ്ഥലത്ത് തുടർച്ചയായ പരിശോധനകൾ നടത്തിവരികയാണ്.(Polluted water disaster in Indore declared an epidemic)
ഭഗീരഥ്പുര മേഖലയെ 32 സോണുകളായി തിരിച്ചാണ് കേന്ദ്രസംഘം പരിശോധന നടത്തുന്നത്. മലിനജലം ശുദ്ധജലത്തിൽ കലരുന്നത് എവിടെനിന്നാണെന്ന് കണ്ടെത്താനാണ് പ്രഥമ പരിഗണന. കുഴൽക്കിണറുകളും ടാങ്കുകളും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കുന്ന പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു.
ജലവിതരണം സാധാരണ നിലയിലാകുന്നത് വരെ ജനങ്ങൾക്ക് ടാങ്കറുകൾ വഴി കുടിവെള്ളം എത്തിക്കും. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും സർക്കാർ കണക്കുകളും പ്രദേശവാസികളുടെ മൊഴികളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 398 പേർ മാത്രമാണ് ചികിത്സ തേടിയതെങ്കിലും, 700-ലധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ പത്ത് മരണങ്ങൾ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഭഗീരഥ്പുരയിലെ ഒമ്പതിനായിരത്തോളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 20 പുതിയ കേസുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള കടുത്ത ജാഗ്രതയിലാണ് അധികൃതർ.