ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ വാൽമീകി പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട തർക്കം രക്തച്ചൊരിച്ചിലിൽ കലാശിച്ചു. ബിജെപി എംഎൽഎ ജനാർദ്ദന റെഡ്ഡിയുടെയും കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഡിയുടെയും അനുയായികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കോൺഗ്രസ് പ്രവർത്തകനായ രാജശേഖര വെടിയേറ്റ് മരിച്ചു. സംഘർഷത്തെത്തുടർന്ന് ബെല്ലാരിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.(Political clash in Bellary, Congress worker shot dead)
ജനുവരി 3-ന് നടക്കാനിരിക്കുന്ന വാൽമീകി പ്രതിമ അനാച്ഛാദന പരിപാടിയുടെ ഭാഗമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. അവംഭാവി പ്രദേശത്തുള്ള ജനാർദ്ദന റെഡ്ഡിയുടെ വസതിക്ക് മുന്നിൽ ഭരത് റെഡ്ഡിയുടെ അനുയായികൾ ബാനറുകൾ സ്ഥാപിക്കാൻ ശ്രമിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞു. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള കല്ലേറിലും വെടിവെയ്പ്പിലും അവസാനിക്കുകയായിരുന്നു.
ജനാർദ്ദന റെഡ്ഡിയുടെ ആളുകളാണ് രാജശേഖരയെ വെടിവെച്ചുകൊന്നതെന്ന് ഭരത് റെഡ്ഡി എംഎൽഎ ആരോപിച്ചു. ഭരത് റെഡ്ഡിയും പിതാവ് നര സൂര്യനാരായണ റെഡ്ഡിയും ചേർന്ന് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ജനാർദ്ദന റെഡ്ഡി ആരോപിച്ചു. ബാനർ തർക്കത്തിന്റെ മറവിൽ തന്റെ വീടിന് മുന്നിലെത്തി തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ പോലീസിന് നേരെയും ജനക്കൂട്ടം കല്ലെറിഞ്ഞു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.