

ചെന്നൈ: കേന്ദ്ര സർക്കാരിൻ്റെ പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ ചേരാൻ കേരള സർക്കാർ ഒരുങ്ങുമ്പോൾ, തൊട്ടടുത്ത് തമിഴ്നാട് സർക്കാർ വിഭിന്ന നിലപാടുമായി രംഗത്ത്. തങ്ങളുടെ ദ്വിഭാഷാ നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച തമിഴ്നാട് സർക്കാർ, പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ഡി.എം.കെ.യുടെ പ്രധാന ആവശ്യം.
ഫണ്ട് തടഞ്ഞ കേന്ദ്രം, കോടതിയെ സമീപിച്ച തമിഴ്നാട്
ത്രിഭാഷാ നയത്തിൽ നിന്ന് ഒഴിവാക്കണമെന്നതുൾപ്പെടെ ചില ആവശ്യങ്ങൾ തമിഴ്‌നാട് ഉന്നയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇത് അംഗീകരിച്ചില്ല. ഇതേ തുടർന്ന്, സംയോജിത സ്കൂൾ വിദ്യാഭ്യാസ പദ്ധതിയുടെ (സമഗ്ര ശിക്ഷ) ഫണ്ട് കേന്ദ്രം തടഞ്ഞു.ഫണ്ട് തടഞ്ഞതോടെ അധ്യാപകരുടെ ശമ്പളം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്നാട് സർക്കാർ പ്രതിസന്ധിയിലായി. ഇത് മറികടക്കാൻ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി വ്യക്തമാക്കി.
കേന്ദ്ര ധനസഹായം നിർത്തിവെച്ചതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൻ്റെ പശ്ചാത്തലത്തിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കേണ്ട 538 കോടി രൂപ ഓഗസ്റ്റ് മൂന്നിന് കേന്ദ്രം അനുവദിച്ചിരുന്നു. ഇത് സർക്കാറിൻ്റെ വിജയമായി ഡി.എം.കെ. അവകാശപ്പെട്ടിരുന്നു.
പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം
ഈ സംഭവങ്ങൾക്കിടെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുതിയ സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കിയത്. ജസ്റ്റിസ് ഡി. മുരുകേശൻ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ നയം. പുതിയ നയം അനുസരിച്ച്, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ ഉൾപ്പെടുന്ന ദ്വിഭാഷാ നയം പിന്തുടരും. നടപ്പുവർഷം മുതൽ 11-ാം ക്ലാസിലെ പൊതുപരീക്ഷ റദ്ദാക്കി. 10, 12 ക്ലാസുകൾക്ക് മാത്രമായിരിക്കും ഇനി സർക്കാർ പരീക്ഷകൾ നടത്തുക. ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി.) ആറ് വയസ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് പ്രവേശനം നൽകുമ്പോൾ, തമിഴ്നാടിൻ്റെ പുതിയ നയത്തിൽ ഇത് അഞ്ച് വയസ്സ് ആണ്.