

ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് ആവേശം പകരുകയും ദേശീയ അഭിമാനവും ഐക്യവും ഉണർത്തുകയും ചെയ്ത 'വന്ദേമാതരം' രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം രാജ്യം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 150 പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ 'വന്ദേമാതരം' കൂട്ടായി ആലപിക്കും.(PM Modi to attend Vande Mataram 150th anniversary celebrations on Nov 7)
നവംബർ 7 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി, വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
നവംബർ 7 ന് രാവിലെ മുതൽ പൊതു ഇടങ്ങളിൽ സ്കൂൾ കുട്ടികൾ, കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവരുൾപ്പെടെയുള്ള പൗരന്മാരുടെ പങ്കാളിത്തത്തോടെ 'വന്ദേമാതരം' ഗാനത്തിന്റെ പൂർണ്ണരൂപത്തിന്റെ കൂട്ട ആലാപനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിടുക.
ബിജെപിയും രാജ്യത്തുടനീളം 150 സ്ഥലങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും വന്ദേമാതരത്തിനുള്ള പ്രാധാന്യം വിളിച്ചോതുന്ന പരിപാടികളാകും ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നടക്കുക.