ന്യൂഡൽഹി: പശ്ചിമേഷ്യയിലെ മാറുന്ന സുരക്ഷാ സാഹചര്യങ്ങളിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും ഇന്ത്യയും യുഎഇയും സംയുക്തമായി ആശങ്ക രേഖപ്പെടുത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ഫോൺ സംഭാഷണത്തിലാണ് മേഖലയിലെ സമാധാനത്തെക്കുറിച്ചും സമുദ്ര സുരക്ഷയെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നത്.(PM Modi speaks to UAE President regarding the West Asian Conflict )
വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി ഇരു നേതാക്കളും പരസ്പരം ആശംസകൾ കൈമാറി. ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഇതെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി. ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

