ന്യൂഡൽഹി: ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികമാണ് ഈ വർഷം. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാൾ ആണ് വേദി. രാഷ്ട്രപതി ദ്രൗപദി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.(PM Modi, other dignitaries on Constitution Day, celebration at Old Parliament House)
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, മറ്റ് പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഭരണഘടനയുടെ ഒൻപത് ഭാഷകളിലുള്ള പരിഭാഷകൾ ചടങ്ങിൽ പ്രകാശനം ചെയ്യും. മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് എന്നിവയാണിവ.
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കത്ത് പങ്കുവെച്ചുകൊണ്ട് ഭരണഘടനാ ദിനത്തിൽ തന്റെ നിലപാട് അറിയിച്ചു. തുല്യത, അന്തസ്സ്, സ്വാതന്ത്ര്യം എന്നിവ ഉറപ്പ് നൽകുന്ന നിർദ്ദേശങ്ങൾ നിറവേറ്റപ്പെടട്ടെയെന്നും പ്രവൃത്തിയിലൂടെ ഭരണഘടന മൂല്യങ്ങൾ ശക്തിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ശക്തികൊണ്ടാണ് പിന്നാക്ക സാഹചര്യത്തിൽ നിന്ന് താൻ പ്രധാനമന്ത്രി ആയതെന്ന് മോദി ഓർമ്മിപ്പിച്ചു. 2014-ൽ പടിക്കെട്ടുകളെ നമിച്ച് പാർലമെന്റിൽ പ്രവേശിച്ചതും അദ്ദേഹം പങ്കുവെച്ചു.
ഭരണഘടനയുടെ അറുപതാം വാർഷികം ഉചിതമായ രീതിയിൽ ആചരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചു. അന്ന് ഗുജറാത്തിൽ ഭരണഘടനയെ ആനപ്പുറത്തേറ്റി താനടക്കം പങ്കെടുത്ത ഘോഷയാത്ര നടന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് നേരെയുള്ള ഒരു ആക്രമണവും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. താൻ ഭരണഘടനയുടെ സംരക്ഷകനാണെന്നും ആക്രമണങ്ങളെ ചെറുക്കാൻ മുന്നിൽ നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു സംസ്കാരത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ മാത്രം രാജ്യമല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ എക്സിലെ കുറിപ്പ്. അംബേദ്കറിന്റെ ദർശനത്തെ ചുരുക്കാൻ ശ്രമിക്കുന്നവരെ ചെറുക്കാമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.