
ന്യൂഡൽഹി: യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ സ്വകാര്യ എയർലൈൻ പൈലറ്റ് അറസ്റ്റിൽ. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ രഹസ്യ സ്‌പൈ ക്യാമറ ഉപയോഗിച്ചായിരുന്നു ഇയാൾ യുവതിയുടെ അനുമതി ഇല്ലാതെ ദൃശ്യങ്ങൾ പകർത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ ലൈൻസ് ഏരിയയിൽ താമസിക്കുന്ന മോഹിത് പ്രിയദർശി(31)യാണ് പിടിയിലായത്. സ്‌പൈ ക്യാമറ ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ഓഗസ്റ്റ് 30-ന് യുവതി നൽകിയ പരാതിയെ തുടർന്ന് ഡൽഹിയിലെ സൗത്ത് വെസ്റ്റ് ജില്ലയിലെ കിഷൻഗഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിഷൻഗഡ് ഗ്രാമവാസിയായ പരാതിക്കാരി, ഓഗസ്റ്റ് 30-ന് രാത്രി 10.20-ന് ശനി ബസാറിൽ നിൽക്കുമ്പോൾ ലൈറ്ററിന്റെ രൂപത്തിലുള്ള രഹസ്യ ക്യാമറ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് തന്റെ അനുവാദമില്ലാതെ ഒരാൾ വീഡിയോകൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതായാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ബിഎൻഎസ് വകുപ്പ് 77/78 പ്രകാരം കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയായ മോഹിത് പ്രിയദർശി അവിവാഹിതനാണ്. വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.