

ഭോപ്പാൽ: ബലാത്സംഗത്തെക്കുറിച്ച് അതീവ ഗുരുതരവും സ്ത്രീവിരുദ്ധവുമായ പ്രസ്താവന നടത്തി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ വിവാദത്തിലായി (Phool Singh Baraiya Controversy). സുന്ദരികളായ സ്ത്രീകൾ പുരുഷന്മാരുടെ ശ്രദ്ധ തിരിക്കുമെന്നും അത് ബലാത്സംഗത്തിന് കാരണമാകുമെന്നുമാണ് ഭാണ്ഡേർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബലാത്സംഗത്തെ ജാതിയുമായും വിശ്വാസങ്ങളുമായും ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവർ ബലാത്സംഗം ചെയ്യപ്പെടുന്നത് വിശുദ്ധ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മൂലമാണെന്ന വിചിത്ര വാദവും ബരൈയ ഉന്നയിച്ചു. താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തീർത്ഥാടനത്തിന് തുല്യമാണെന്ന് ചിലർ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചു കുട്ടികൾ പോലും ബലാത്സംഗം ചെയ്യപ്പെടുന്നത് ഇത്തരം മനോനിലകൾ കാരണമാണെന്ന എംഎൽഎയുടെ പരാമർശം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.
എംഎൽഎയുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതൃത്വം ഉടൻ തന്നെ രംഗത്തെത്തി. ഒരു തരത്തിലുള്ള ബലാത്സംഗത്തെയും ന്യായീകരിക്കാനാവില്ലെന്നും ഇത്തരം പ്രസ്താവനകൾ അംഗീകരിക്കില്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി വ്യക്തമാക്കി. അതേസമയം, എംഎൽഎയുടേത് ക്രിമിനൽ മനോഭാവമാണെന്നും കോൺഗ്രസ് ഇതിന് മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. നിരവധി സാമൂഹിക സംഘടനകളും വനിതാ ഗ്രൂപ്പുകളും എംഎൽഎയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്
Congress MLA Phool Singh Baraiya from Madhya Pradesh has sparked a massive controversy by claiming that beautiful women distract men and cause rapes. He further made offensive casteist remarks, alleging that SC, ST, and OBC women are raped due to regressive beliefs linking such acts to spiritual merit. While the Congress leadership and BJP have strongly condemned his statement as reflective of a distorted mindset, social organizations are demanding immediate action against the legislator.