
ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ഇരുസഭകളും പിരിഞ്ഞു. പ്രതിപക്ഷം അദാനി വിഷയത്തിൽ ജെ പി സി അന്വേഷണം ആവശ്യപ്പെട്ടിരുന്നു.(Parliament Winter Session )
സീറ്റിൽ നിന്നും എഴുന്നേറ്റ് നിന്ന് ഇവർ പ്രതിഷേധിച്ചപ്പോഴാണ് ബുധനാഴ്ച്ച വരെ ഇരുസഭകളും പിരിഞ്ഞത്. സഭ നിർത്തിവച്ച് രാജ്യസഭയിൽ അദാനി വിഷയം ചർച്ച ചെയ്യണമെന്ന മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം ചെയർമാൻ തള്ളി. ഇതേത്തുടർന്നാണ് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളമുണ്ടാക്കിയത്.
ഇക്കാര്യത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ചട്ടം 267 പ്രകാരമായിരുന്നു ഇത്. വഖഫ് ബില്ല് പരിഗണിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കൊണ്ട് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്ക് കത്തു നൽകിയിട്ടുണ്ട്.
നാളത്തെ ഭരണഘടനാ ദിനാഘോഷച്ചടങ്ങിലേക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ക്ഷണിക്കണമെന്നാണ് ഇന്ത്യ സഖ്യത്തിൻ്റെ ആവശ്യം. ഇതിൻ്റെ ഭാഗമായി നേതാക്കൾ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി.