

ഭുവനേശ്വർ: ഒഡിഷയിലെ ദിയോഗഡ് ജില്ലയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണ സംഭവം ആണ് അരങ്ങേറിയത്. മാതാപിതാക്കളുടെ മരണത്തിന് സാക്ഷിയായി ഒരു രാത്രി മുഴുവൻ വിറങ്ങലിച്ച് ഒരു 5 വയസ്സുകാരൻ കഴിച്ചുകൂട്ടി. ജിയന്തപാലി ഗ്രാമത്തിലെ ദുഷ്മന്ത് മാജ്ഹി, ഭാര്യ റിങ്കി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി കാട്ടിൽ വെച്ച് ഇവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടെ അഞ്ചുവയസ്സുകാരനായ മകൻ ഒരു രാത്രി മുഴുവൻ മരിച്ച നിലയിലായ മാതാപിതാക്കൾക്കൊപ്പം കൊടുംതണുപ്പിൽ കാട്ടിനുള്ളിൽ കഴിഞ്ഞു.(Parents committed suicide in the forest, 5-year-old boy spends entire night awake witnessing their death)
ശനിയാഴ്ച റിങ്കിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. യാത്രാമധ്യേ ദമ്പതികൾ തമ്മിൽ രൂക്ഷമായ വഴക്കുണ്ടായി. തുടർന്ന് മോട്ടോർ സൈക്കിൾ റോഡരികിൽ നിർത്തിയ ശേഷം കുട്ടിയുമായി ഇവർ അടുത്തുള്ള കാട്ടിലേക്ക് കയറി. അവിടെ വെച്ച് ഇരുവരും വിഷം കഴിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ കാട്ടിൽ നിന്നും പുറത്തെത്തിയ കുട്ടി വഴിയാത്രക്കാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തുമ്പോൾ ദുഷ്മന്ത് മരിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന റിങ്കിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചു.
കൊടുംതണുപ്പിൽ ഭയന്നുവിറച്ച് രാത്രി ചിലവഴിച്ച കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുന്ധൈഗോള പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.