ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയിൽ, വരുണ പഞ്ചായത്ത് സെക്രട്ടറി ഓഫീസിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗ്രേഡ് വൺ പഞ്ചായത്ത് സെക്രട്ടറിയായ ദിവ്യയാണ് പാരസെറ്റമോൾ ഉൾപ്പെടെ 15 ഗുളികകൾ ഒരുമിച്ച് വിഴുങ്ങി ബോധരഹിതയായി വീണത്. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.(Panchayat secretary in Karnataka CM's constituency attempts suicide over fear of transfer)
സ്ഥലംമാറ്റം ഭയന്നാണ് ദിവ്യ ആത്മഹത്യാശ്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ രണ്ട് വർഷമായി വരുണ പഞ്ചായത്തിൽ ജോലി ചെയ്യുകയായിരുന്നു ദിവ്യ. ഈ പദവിയിലേക്ക് മറ്റൊരു ഗ്രാമപഞ്ചായത്തിലെ ഗ്രേഡ് വൺ സെക്രട്ടറി അപേക്ഷ നൽകിയിരുന്നു.
ദിവ്യയെ സ്ഥലംമാറ്റുന്നതിനായി ഈ ഉദ്യോഗസ്ഥൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് സമ്മർദ്ദം ചെലുത്തിയതായി ആരോപണമുണ്ട്. ആത്മഹത്യാശ്രമം നടന്ന ദിവസം തന്നെ പഞ്ചായത്ത് ഓഫീസിൽ ഒരു അന്വേഷണം നടന്നിരുന്നു. ദിവ്യ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് ആറ് മാസം മുൻപ് ലഭിച്ച പരാതി അന്വേഷിക്കാനായി എക്സിക്യൂട്ടീവ് ഓഫീസറായ ഉദ്യോഗസ്ഥൻ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു.
പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പരാതിയിൽ അന്വേഷണം നടന്നത്. എന്നാൽ, പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ദിവ്യക്കൊപ്പം നിൽക്കുകയും, ആറ് മാസം മുൻപത്തെ പരാതി ഇപ്പോൾ അന്വേഷിക്കാനുള്ള കാരണം തേടുകയും ചെയ്തു.
ഇതിനെല്ലാം പിന്നാലെയാണ് ഓഫീസിനുള്ളിൽ ദിവ്യ കുഴഞ്ഞുവീണത്. ഉടൻ സഹപ്രവർത്തകർ ഇവരെ മൈസുരുവിലെ കാവേരി ആശുപത്രിയിൽ എത്തിച്ചു. ദിവ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. വരുണ പോലീസ് സംഭവത്തിൽ കേസെടുത്തെങ്കിലും, ദിവ്യ ഇതുവരെ പോലീസിന് പരാതിയോ മൊഴിയോ നൽകിയിട്ടില്ല. സ്ഥലംമാറ്റം സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്താൻ സാധ്യതയുണ്ട്.