ന്യൂഡൽഹി: സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മവാർഷികാഘോഷത്തിനായി നൻകാന സാഹിബിലേക്ക് പോയ തീർത്ഥാടക സംഘത്തിലെ പതിനാല് ഇന്ത്യൻ പൗരന്മാരെ പാകിസ്ഥാൻ തിരിച്ചയച്ചു. ഈ 14 പേർ സിഖുകാരല്ല, ഹിന്ദുക്കളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പാക് ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചത്.(Pakistan sends back Guru Nanak Jayanti pilgrims)
തിരിച്ചയച്ച 14 പേരും പാകിസ്ഥാനിൽ ജനിച്ച സിന്ധി വംശജരായ ഹിന്ദു തീർത്ഥാടകരായിരുന്നു. ഇവർ ഇന്ത്യൻ പൗരത്വം നേടിയവരാണ്. ഡൽഹിയിൽ നിന്നും ലഖ്‌നൗവിൽ നിന്നുമുള്ളവരാണ് ഈ തീർത്ഥാടകർ.
രേഖകളിൽ 'സിഖ്' എന്ന് രേഖപ്പെടുത്തിയവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്ന് പാക് ഉദ്യോഗസ്ഥർ നിലപാടെടുത്തതിനെ തുടർന്നാണ് തങ്ങൾക്ക് മടങ്ങി വരേണ്ടിവന്നതെന്ന് തീർത്ഥാടകർ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാകിസ്ഥാൻ സന്ദർശിക്കാൻ അനുമതി നൽകിയ 2,100 ഓളം പേരടങ്ങുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഈ 14 പേരും. ഇത്രയും പേർക്കും പാകിസ്ഥാൻ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ രേഖകൾ അനുവദിച്ചിരുന്നുവെങ്കിലും, അതിർത്തിയിലെ പരിശോധനകളിൽ 'സിഖ്' എന്ന് രേഖകളിലുള്ളവരെ മാത്രമാണ് പ്രവേശിക്കാൻ അനുവദിച്ചത്.
അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യമായ അനുമതിയില്ലാത്തതിനാൽ വിസയ്ക്ക് വേണ്ടി സ്വതന്ത്രമായി അപേക്ഷിച്ച 300 പേരെ അതിർത്തിയുടെ ഇന്ത്യൻ ഭാഗത്ത് നിന്നും നേരത്തെ തിരിച്ചയച്ചിരുന്നു.