ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മുവിലെ എൻ.ഐ.എ. പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻ.ഐ.എ. അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.(Pahalgam terror attack, NIA to file chargesheet today)
ജൂണിൽ, മൂന്ന് പാകിസ്താൻ ഭീകരർക്ക് അഭയം നൽകിയതിന് ബട്‌കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാമിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നിവരെ എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. ഭീകരർക്ക് ഭക്ഷണം, താമസം, മറ്റ് ലോജിസ്റ്റിക്കൽ സഹായങ്ങൾ എന്നിവ നൽകിയത് ഇവരാണ് എന്ന് എൻ.ഐ.എ. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.
ജൂലൈ 28-ന് ശ്രീനഗറിൽ 'ഓപ്പറേഷൻ മഹാദേവ്' എന്ന പേരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടിരുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം ഇവർ ഡാച്ചിഗാം-ഹർവാൻ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു. പഹൽഗാം ആക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (പി.ഒ.കെ.) തീവ്രവാദ ഒളിത്താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു.