ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിൽ ഭീകരർ ഉപയോഗിച്ച അത്യാധുനിക ഗോപ്രോ ക്യാമറ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ നിർണ്ണായക നീക്കം. ഭീകരരിൽ നിന്ന് കണ്ടെടുത്ത ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്ക് ജമ്മു പ്രത്യേക കോടതി ‘ലെറ്റർ റോഗേറ്ററി’ പുറപ്പെടുവിച്ചു.(Pahalgam terror attack, GoPro camera used by terrorists was activated in China, says NIA)
ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലിൽ കണ്ടെടുത്ത ‘ഗോപ്രോ ഹീറോ 12 ബ്ലാക്ക്’ ക്യാമറയെക്കുറിച്ച് കമ്പനിയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 2024 ജനുവരി 30-നാണ് ഈ ക്യാമറ ചൈനയിൽ വെച്ച് ആക്ടിവേറ്റ് ചെയ്തതെന്ന് കമ്പനി സ്ഥിരീകരിച്ചു.
ക്യാമറ ആർക്കാണ് വിറ്റതെന്നോ ആരാണ് ഉപയോഗിച്ചതെന്നോ ഉള്ള കാര്യത്തിൽ കമ്പനിക്ക് നിലവിൽ വ്യക്തതയില്ല. ഈ വിവരങ്ങൾ ലഭ്യമാക്കാൻ ചൈനീസ് അധികൃതരോട് എൻ.ഐ.എ സഹായം തേടിയിട്ടുണ്ട്. ഭീകരർ ആക്രമണത്തിന് മുൻപ് നടത്തിയ നിരീക്ഷണങ്ങൾ, അവരുടെ നീക്കങ്ങൾ, തയ്യാറെടുപ്പുകൾ എന്നിവ തെളിയിക്കാൻ ഈ ക്യാമറയിലെ വിവരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.

