ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. ഡെപ്യൂട്ടി സ്പീക്കർ പദവി നിലവിൽ ഒഴിവു കിടക്കുന്നതിനാൽ സഭാ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുന്നത്.(Opposition moves to pass no-confidence motion against Lok Sabha Speaker)
നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അർഹമായ സമയം അനുവദിച്ചില്ല. സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എം.പിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തീരുന്നതുവരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രധാനമന്ത്രിയെ വനിതാ എം.പിമാർ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന ഭരണപക്ഷത്തിന്റെ ആരോപണത്തിൽ മറുപടി നൽകാൻ രാഹുൽ ഗാന്ധിയെ സ്പീക്കർ അനുവദിച്ചില്ല.
ഭരണഘടനയുടെ 94, 96 അനുച്ഛേദങ്ങൾ പ്രകാരം സ്പീക്കറെ നീക്കം ചെയ്യാൻ 14 ദിവസത്തെ മുൻകൂർ നോട്ടീസ് ആവശ്യമാണ്. സഭയിലെ ആകെ അംഗസംഖ്യയുടെ പകുതിയിലധികം പേരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പ്രമേയം പാസാകൂ. എൻ.ഡി.എ സഖ്യത്തിന് സഭയിൽ ഭൂരിപക്ഷമുണ്ട്. പ്രമേയം ചർച്ചയ്ക്ക് എടുക്കുമ്പോൾ സ്പീക്കർക്ക് സഭയിൽ അധ്യക്ഷത വഹിക്കാൻ കഴിയില്ല. എന്നാൽ ചർച്ചയിൽ പങ്കെടുക്കാനും തന്റെ ഭാഗം വിശദീകരിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്.



