

ഹൈദരാബാദ്: ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്കും ഗെയിമുകൾക്കും അടിമയായി പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് തെലങ്കാനയിലും മധ്യപ്രദേശിലുമായി മൂന്ന് യുവാക്കൾ ജീവിതം അവസാനിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് മൂവരെയും ആത്മഹത്യയിലേക്ക് നയിച്ചത്.(Online betting and debt, 3 youths commit suicide in 2 states)
സംഗറെഡ്ഡി ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥിയായ വിക്രം ഒരു ലക്ഷം രൂപ ബെറ്റിംഗ് ആപ്പിലൂടെ നഷ്ടപ്പെട്ടതിനെത്തുടർന്ന് കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൈദരാബാദിലെ ടാക്സി ഡ്രൈവറായ സായി 15 ലക്ഷം രൂപയുടെ കടബാധ്യതയെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി ബെറ്റിംഗിന് അടിമയായിരുന്ന ഇയാൾ സുഹൃത്തുക്കളിൽ നിന്നും ബാങ്കുകളിൽ നിന്നും വൻതുക കടമെടുത്തിരുന്നു. കടം തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദം മൂലമാണ് ഇയാൾ ജീവനൊടുക്കിയത്.
ഭോപ്പാലിൽ 32 വയസ്സുകാരനായ സിവിൽ കോൺട്രാക്ടർ ഓൺലൈൻ ഗെയിമിലൂടെ ഏകദേശം 30 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. കളി തുടരാനായി പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നതായി ഇയാളുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.