
ഗാന്ധിനഗർ: ഗജറാത്തിൽ ഒരു വ്യക്തിക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി സാമ്പിളുകൾ സർക്കാർ ലാബിലേക്ക് അയച്ചു. തുടർന്ന് ഇവിടെയും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഹിമന്തനഗറിലെ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജനുവരി ആറാം തീയതിയാണ് ഗുജറാത്തിൽ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിക്കുന്നത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമത എന്നിവയായിരുന്നു രോഗിയിൽ ആദ്യം കണ്ടത്. തുടർന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയിൽ നിന്ന് മടങ്ങി.