അമരാവതി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹിന്ദു ദൈവങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദത്തിൽ. മുഖ്യമന്ത്രി മതവികാരം വ്രണപ്പെടുത്തിയെന്ന വിമർശനം വ്യാപകമായതോടെ, രേവന്ത് റെഡ്ഡി ക്ഷമാപണം നടത്തണമെന്ന് ബിജെപിയും ബിആർഎസും ആവശ്യപ്പെട്ടു.(One God for each sect, Revanth Reddy's controversial remark)
പാർട്ടി യോഗത്തിനിടെ രേവന്ത് റെഡ്ഡി നടത്തിയ 'സരസ സംഭാഷണമാണ്' വിവാദങ്ങൾക്ക് വഴിവെച്ചത്. ഹൈന്ദവ ആരാധനാരീതികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം മൂന്ന് കോടിയോളം വരുന്ന ദൈവങ്ങളെക്കുറിച്ചും പരാമർശിച്ചത്."ഹിന്ദുക്കൾക്ക് എത്ര ദൈവങ്ങളുണ്ട്? മൂന്ന് കോടിയോ? അതിന് കാരണമെന്താണെന്നറിയോ? വിവാഹം കഴിക്കാത്തവർക്ക് ഒരു ഭഗവാൻ - ഹനുമാൻ; രണ്ട് തവണ വിവാഹിതരായവർക്ക് മറ്റൊരു ദൈവം; മദ്യപാനികൾക്ക് മറ്റൊരു ദൈവം; കോഴിയെ ബലി കൊടുക്കാൻ, പരിപ്പും ചോറും കൊടുക്കാൻ ഒരു ദൈവം. അങ്ങനെ ഓരോ വിഭാഗത്തിനും ഓരോ ദൈവം."
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ബിആർഎസും ഉയർത്തുന്നത്.സമാനമായ വിവാദങ്ങളിൽ രേവന്ത് റെഡ്ഡി ഉൾപ്പെടുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം ബിജെപിയെ വിമർശിക്കുന്നതിനിടെ അദ്ദേഹം നടത്തിയ 'ദൈവം ക്ഷേത്രത്തിലാണെന്നും ഭക്തി ഹൃദയത്തിലാണെന്നും അത്തരം ആൾക്കാരാണ് ഹിന്ദുക്കൾ' എന്ന പരാമർശവും വിമർശനങ്ങൾക്ക് കാരണമായിരുന്നു. രേവന്ത് റെഡ്ഡിക്കെതിരെ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.