
വിവാഹരാത്രിയിൽ ബിയറും കഞ്ചാവും വേണമെന്ന വധുവിന്‍റെ ആവശ്യത്തെ തുടർന്ന് തർക്കം പൊലീസ് സ്റ്റേഷനിലെത്തി. യു.പിയിലെ സഹറൻപൂരിലാണ് സംഭവം നടന്നത്. പൊലീസ് ഇടപെട്ടാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കിയത്.
വിവാഹ ദിവസം രാത്രിയാണ് പ്രശ്നങ്ങൾക്ക് തുടക്കം. തനിക്ക് ബിയർ കുടിക്കാൻ വേണമെന്ന് നവവധു വരനോട് ആവശ്യപ്പെടുകയായിരുന്നു. ഇത് വരൻ സമ്മതിച്ചു. എന്നാൽ, ഇതിന് പിന്നാലെ തനിക്ക് കഞ്ചാവ് വേണമെന്നും കഴിക്കാൻ ആട്ടിറച്ചി വേണമെന്നും വധു ആവശ്യപ്പെട്ടു. ഇതോടെ സംഭവം വരൻ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മദ്യപിക്കാനോ പുകവലിക്കാനോ പാടില്ലെന്ന് വരന്‍റെ വീട്ടുകാർ നിലപാടെടുത്തതോടെ തർക്കമുണ്ടാവുകയും. തർക്കം രൂക്ഷമായതോടെ കുടുംബം സംഭവം പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഇതോടെ, ഇരുവിഭാഗത്തെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് ഉപദേശിച്ചു. പരാതി നൽകാനില്ലെന്ന് ഇരുവിഭാഗവും അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൽ ഇവർ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.