

ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ എല്ലാ ജമ്മു കശ്മീർ നിവാസികളും തീവ്രവാദികളല്ല എന്നും വളരെ കുറച്ചു പേർ മാത്രമാണ് സമാധാനത്തിന് എതിരായി നിൽക്കുന്നതെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. ജമ്മു കാശ്മീർ ജനത എന്നും ഉയർത്തി പിടിക്കുന്നത് സമാധാനത്തിന്റേയും സാഹോദര്യത്തിന്റെയും ആശയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. (Omar Abdullah)
അത് കൊണ്ട് തന്നെ കശ്മീരികളെയെല്ലാം തീവ്രവാദികൾ എന്ന് മുദ്ര കുത്തേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിന്റെ പേരിലും ഡൽഹിയിൽ നടന്ന ക്രൂരതയെ ന്യായികരിക്കാൻ കഴിയില്ല. അന്വേഷണം തുടർന്ന് കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു. ഇത് പോലുള്ള ക്രൂരതകൾ കാണിക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അതോടൊപ്പം തന്നെ പാവപെട്ട സാധാരണ ജനങ്ങളെ ഇതിൽ നിന്നെല്ലാം മാറ്റി നിർത്തണം എന്നും അദ്ദേഹം പറഞ്ഞു.
ആരാണ് പറഞ്ഞത് വിദ്യാഭ്യാസമുള്ളവർ ഇതൊന്നും ചെയ്യില്ല എന്ന് ? എന്ത് തരത്തിലുള്ള അന്വേഷണമാണ് അതിന് ശേഷമുണ്ടായത് ? എന്ത് കൊണ്ട് ശിക്ഷ നടപടികൾ സ്വീകരിക്കുന്നില്ല ? എന്നൊക്കെ ഒമർ ചോദിച്ചു. എന്നിരുന്നാലും ഈ സമയത്ത് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സർക്കാരിനെ സഹായിക്കാൻ മാത്രമേ നമുക്ക് കഴിയൂ.
സ്ഫോടനവുമായി ബന്ധപെട്ടു നിരവധി കാശ്മീരികളെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ഈ പ്രസ്താവനകൾ.