

ന്യൂഡൽഹി: ദേശീയതലത്തിൽ നടക്കുന്ന പ്രധാന പ്രവേശന പരീക്ഷകളിൽ ആളുമാറി പരീക്ഷ എഴുതുന്നതും മറ്റ് തട്ടിപ്പ് മാർഗ്ഗങ്ങളും തടയാൻ കർശന നടപടികളുമായി എൻടിഎ. 2026 ജനുവരിയിൽ നടക്കാനിരിക്കുന്ന ജെഇഇ (JEE) മെയിൻ പരീക്ഷ മുതൽ പരീക്ഷാ കേന്ദ്രങ്ങളിൽ ആധുനികമായ തത്സമയ മുഖം തിരിച്ചറിയൽ പരിശോധന നടപ്പിലാക്കും.(NTA to crack down cheating on exam, Real-time facial recognition system to be introduced in JEE, NEET exams)
പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്രിമത്വം നടക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക, അപേക്ഷകനും പരീക്ഷ എഴുതാൻ എത്തുന്നയാളും ഒരാളാണെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. ജെഇഇ മെയിൻ (JEE Main), നീറ്റ് യുജി (NEET-UG) തുടങ്ങിയ എല്ലാ പ്രമുഖ പരീക്ഷകളിലും ഈ മാറ്റമുണ്ടാകും.
അപേക്ഷാ സമർപ്പണ വേളയിൽ വിദ്യാർഥികൾ വെബ്ക്യാം അല്ലെങ്കിൽ മൊബൈൽ വഴി എടുത്ത 'ലൈവ്' ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഈ ഫോട്ടോയുമായാകും പരീക്ഷാ കേന്ദ്രത്തിലെ ബയോമെട്രിക് മെഷീൻ വിദ്യാർഥിയെ താരതമ്യം ചെയ്യുക. 2025-ലെ നീറ്റ് പരീക്ഷയിൽ ചില കേന്ദ്രങ്ങളിൽ ആധാർ അധിഷ്ഠിത മുഖം തിരിച്ചറിയൽ പരീക്ഷിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതിനെത്തുടർന്നാണ് രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്.