ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 9 ആയി ഉയർന്നു. 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിൻ്റെ രണ്ട് വീഡിയോഗ്രാഫർമാരും ഉൾപ്പെടുന്നുണ്ട്. സ്ഫോടകവസ്തുക്കളുടെ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.(Nowgam Police Station Blast, 2 Crime Branch Videographers Among Those who Killed)
ജമ്മു കാശ്മീർ ഡിവിഷൻ ജോയിന്റ് സെക്രട്ടറി പ്രകാശ് ലോകാന്ദേയാണ് അപകടത്തിൽ 9 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിവരം അറിയിച്ചത്. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്റ്റേഷനിലാണ് രാത്രി 11:20 ഓടെ ഉഗ്ര സ്ഫോടനം ഉണ്ടായത്.
പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ നടപടിക്രമങ്ങളുടെ ഭാഗമായാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത് എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവ സുരക്ഷിതമായി തുറന്ന സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. അബദ്ധത്തിലുള്ള സ്ഫോടനമാണ് (Accidental Explosion) ഉണ്ടായത്. "സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ അനാവിശ്യമാണെന്നും" മന്ത്രാലയം അറിയിച്ചു.
സ്ഫോടനത്തിൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനും സമീപത്തുള്ള നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്റ്റേഷനും വാഹനങ്ങളും കത്തിനശിച്ചു. അതേസമയം, സ്ഫോടനം തങ്ങൾ നടത്തിയെന്ന് അവകാശപ്പെട്ട് ജെയ്‌ഷെ മുഹമ്മദിൻ്റെ നിഴൽ സംഘടന രംഗത്തുവന്നിട്ടുണ്ട്. ഡിജിപി സ്ഫോടനം ആകസ്മികമാണെന്ന് അറിയിച്ചെങ്കിലും, അട്ടിമറി ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. രണ്ട് ദിവസമായി വിദഗ്ധരുടെ സഹായത്തോടെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്ന നടപടികൾ തുടരവെയാണ് ഈ ദുരന്തമുണ്ടായത്.