

ചെന്നൈ: വിയ്യൂർ സെൻട്രൽ ജയിലിന് മുൻപിൽ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ ഒടുവിൽ പിടിയിലായി. തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന സ്ഥലത്തുനിന്ന് വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ വലയിലായത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഞ്ച് കൊലപാതകങ്ങൾ ഉൾപ്പെടെ 53 ഓളം കേസുകളിൽ പ്രതിയായ ബാലമുരുകൻ അതീവ അപകടകാരിയായ ക്രിമിനലായാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ നവംബർ രണ്ടിനാണ് വിയ്യൂർ ജയിൽ കവാടത്തിൽ വെച്ച് പോലീസുകാരെ തള്ളിവീഴ്ത്തി ഇയാൾ രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ ബന്തക്കുടിയിലുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കി തിരികെ വിയ്യൂർ ജയിലിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ബാലമുരുകൻ ഒപ്പമുണ്ടായിരുന്ന മൂന്ന് പോലീസുകാരെയും തള്ളിവീഴ്ത്തി മിന്നൽവേഗത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു.
ബാലമുരുകനെ പിടികൂടാൻ കേരള പോലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഡിസംബർ അഞ്ചിന് ഇയാൾ ഭാര്യയെയും മക്കളെയും കാണാൻ തെങ്കാശി കടയത്തുമലയ്ക്കടുത്തുള്ള വീട്ടിലെത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് പിന്തുടർന്നെങ്കിലും അന്ന് രക്ഷപ്പെട്ടിരുന്നു. നീണ്ട തിരച്ചിലിനൊടുവിലാണ് ഇപ്പോൾ തമിഴ്‌നാട് പോലീസിന്റെ വാഹനപരിശോധനയിൽ ഇയാൾ കുടുങ്ങിയത്.