
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രണയത്തെ ചൊല്ലി ദുരഭിമാനക്കൊല. ആസ്താ (17) എന്നെ പെണ്‍കുട്ടിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ദാദ്രി എന്ന ഗ്രാമപ്രദേശത്താണ് സംഭവം നടന്നത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആസ്തയെയാണ് മാതാവ് രാകേഷ് ദേവി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തത്. മൃതദേഹം സംസ്‌കരിക്കാന്‍ സഹോദരങ്ങളെ വിളിച്ചുവരുത്തി അവരുടെ സഹായത്തോടെ തല വെട്ടിമാറ്റി ശേഷം പാര്‍താപൂരിലെ കനാലില്‍ തലയില്ലാത്ത മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
കനാലിലൂടെ തലയില്ലാത്ത മൃതദേഹം ഒഴുകി വരുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തല വെട്ടിയതിനാല്‍ മരിച്ചതാരാണെന്ന് തുടക്കത്തില്‍ തിരിച്ചറിയാനായില്ല. എന്നാല്‍ നിർണായകമായ തെളിവിന്റെ അടിസ്ഥനത്തിൽ മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു.
രാകേഷ് ദേവിയുടെ മൂത്തകുട്ടിയാണ് ആസ്ത. സൂരജ്മല്‍ സ്‌കൂളില്‍12-ാം ക്ലാസ് വിദ്യര്‍ഥിനിയായിരുന്നു. ഒരു വര്‍ഷം മുമ്പ്, ഫേസ്ബുക്കിലൂടെയാണ് ആസ്തയും വികാസ് എന്ന യുവാവും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നേരില്‍ കാണുകയും പ്രണയമാവുകയും ചെയ്തു.
ഇയാളുമായി ആസ്ത സംസാരിക്കുന്നത് അമ്മ കാണുകയും അതില്‍ നിന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല. ഇതേ തുടർന്ന് ആസ്തയ്ക്ക് വലിയ പീഡനം അമ്മയിൽ നിന്നും ഏൽക്കേണ്ടി വന്നിരുന്നു.
പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍മാരും ഈ സമയം വീട്ടിലുണ്ടായിരുന്നു. താന്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ രാകേഷ് ദേവി ആസ്തയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹത്തിന്റെ തല വെട്ടിമാറ്റി ഉപേക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനായിരുന്നു തല വെട്ടിമാറ്റിയത്.
വസ്ത്രത്തില്‍ നിന്ന് രണ്ട് 20 രൂപ നോട്ടുകളും 'വികാസ്' എന്ന പേരൈഴുതിയ ഒരു കുറിപ്പും പൊലീസിന് ലഭിച്ചിരുന്നു. പേരിന് താഴെ ഒരു ഫോണ്‍നമ്പറുമുണ്ടായിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പെണ്‍കുട്ടിയുടെ സഹപാഠിയായ ആണ്‍കുട്ടിയിലേക്ക് എത്തി. തങ്ങള്‍ പ്രണയത്തിലാണെന്നും എന്നാല്‍ അതിന്റെ പേരില്‍ ആസ്തയുടെ ബന്ധുക്കള്‍ നിരന്തരം പ്രശ്‌നം ഉണ്ടാക്കുകയാണെന്നും ആണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പോലീസുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ രാകേഷ് ദേവിയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടാണ്‍മക്കളെയും സത്യം തുറന്ന് പറഞ്ഞു.അറുത്ത് മാറ്റിയ ആസ്തയുടെ തലയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ് പോലീസ്.