ന്യൂഡൽഹി: പി.എം. കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ ഫണ്ടുകൾ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന് പി.എം.ഒ നിർദ്ദേശം നൽകിയത്.(No questions on PM CARES Fund in Parliament, PMO issues strict directive)
ഈ മൂന്ന് ഫണ്ടുകളും പൊതുജനങ്ങളിൽ നിന്നുള്ള സ്വമേധയാ ഉള്ള സംഭാവനകൾ വഴി സമാഹരിക്കുന്നവയാണ്. ഇവ ഭാരത സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിന്റെ ഭാഗമല്ല എന്ന് ഓഫീസ് ചൂണ്ടിക്കാട്ടി. ലോക്‌സഭാ നടത്തിപ്പ് ചട്ടങ്ങളിലെ റൂൾ 41(2) (viii), 41(2)(xvii) എന്നിവ ഉദ്ധരിച്ചാണ് പി.എം.ഒ നിലപാട് വ്യക്തമാക്കിയത്.
സർക്കാരിന് നേരിട്ട് ഉത്തരവാദിത്വമില്ലാത്ത സ്ഥാപനങ്ങളെയോ വ്യക്തികളെയോ സംബന്ധിച്ച ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പാടില്ലെന്ന് ഈ ചട്ടങ്ങൾ പറയുന്നു. ഈ ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളോ സീറോ അവർ നോട്ടീസുകളോ വന്നാൽ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ച് അവ നിരസിക്കണമെന്നാണ് സെക്രട്ടേറിയറ്റിന് നൽകിയിട്ടുള്ള നിർദ്ദേശം.



