പട്‌ന: ബീഹാറിലെ ജ്വല്ലറികളിൽ മുഖം മറച്ചെത്തുന്ന ഉപഭോക്താക്കൾക്ക് ഇനി സ്വർണ്ണാഭരണങ്ങൾ നൽകില്ലെന്ന് വ്യാപാരി സംഘടനകൾ തീരുമാനിച്ചു. ഹിജാബ് ധരിച്ചെത്തുന്നവർക്കും മാസ്കോ മറ്റ് വസ്ത്രങ്ങളോ ഉപയോഗിച്ച് മുഖം മറയ്ക്കുന്നവർക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. ഇന്ത്യ ജ്വല്ലേഴ്‌സ് ആൻഡ് ഗോൾഡ് സ്മിത്ത് ഫെഡറേഷൻ (AIJGF) ബീഹാർ ഘടകമാണ് ഈ തീരുമാനമെടുത്തത്.(No gold for those wearing hijab and covering their faces, Bihar jewellers tighten security)
മുഖം മറച്ച് എത്തുന്നവരെ സിസിടിവി ദൃശ്യങ്ങളിലൂടെ പോലും തിരിച്ചറിയാൻ കഴിയില്ല. ഇത് മോഷണം നടന്നാൽ പോലീസിനും വ്യാപാരികൾക്കും വലിയ വെല്ലുവിളിയാകുന്നു.
കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ ഭോജ്പൂർ ജില്ലയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം 25 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നിരുന്നു. നവംബറിൽ സിവാനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളുടെയും ഉടമകളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണമെന്ന് എഐജെജിഎഫ് ബിഹാർ പ്രസിഡന്റ് അശോക് കുമാർ വർമ്മ വ്യക്തമാക്കി.
മുഖം മറച്ചെത്തുന്നവർക്ക് ആഭരണങ്ങൾ കാണിച്ചു കൊടുക്കുകയോ വിൽക്കുകയോ ചെയ്യില്ലെന്ന് അശോക് കുമാർ വർമ്മ പറഞ്ഞു. ആഭരണശാലകളിൽ പ്രവേശിക്കുമ്പോൾ മുഖം വ്യക്തമായി കാണണമെന്നത് നിർബന്ധമാക്കും.