ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.(Nitish Kumar to take oath as Rajya Sabha member today, New Chief Minister to be announced soon in Bihar)
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മാർച്ച് 30-ന് നിതീഷ് കുമാർ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചിരുന്നു. നിതീഷ് കുമാർ എംപിയായി ചുമതലയേൽക്കുന്നതോടെ ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ എൻഡിഎയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. കൃത്യമായ പ്ലാനിംഗോടെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുന്നണി മര്യാദകളെ എന്നും ബഹുമാനിച്ചിട്ടുള്ള പാർട്ടിയാണ് ബിജെപി. അതുകൊണ്ടാണ് ഇന്നും മറ്റ് പാർട്ടികൾ ഞങ്ങളെ വിശ്വസിക്കുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന റെക്കോർഡ് നിതീഷ് കുമാറിന് സ്വന്തമാണ്. 1985-ൽ എംഎൽഎയായാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2005-ലാണ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയാകുന്നത്. രാജ്യത്തെ ഏറ്റവും പരിചയസമ്പന്നരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നത് ബിഹാർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

