ഡൽഹി : നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. കാന്തപുരം ഇടപെട്ടതായി ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ് സ്വാള്‍ അറിയിച്ചു.
വളരെ സങ്കീര്‍ണമായ പ്രശ്നമാണെന്നും വിഷയത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും രണ്‍ധിര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ നിമിഷപ്രിയയ്ക്കായി നിയമസഹായം ഉറപ്പുവരുത്തി. കേസില്‍ അഭിഭാഷകനെയും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. നിമിഷയെ കാണാന്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് അവസരമൊരുക്കി.
കഴിഞ്ഞ കുറെനാളുകളായി കേന്ദ്രസര്‍ക്കാരിന്‍റെ സഹകരണത്തോടെ നടക്കുന്ന നീക്കങ്ങളെ തുടര്‍ന്നാണ് വധശിക്ഷ മാറ്റിയത്. ഇക്കാര്യത്തില്‍ ചില സുഹൃദ് രാജ്യങ്ങള്‍ ഇടപെടുന്നുവെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
അതേ സമയം,നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരമാണ് പ്രധാന പങ്ക് വഹിച്ചതെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള കേരളത്തിസല പാര്‍ട്ടികള്‍ വാദിക്കുമ്പോഴാണ് വിദേശകാര്യ വക്താവിന്‍റെ ഈ പ്രതികരണം.