ന്യൂഡൽഹി: ഇന്ത്യ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തു. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ ഇയാളെ 11 ദിവസം എൻ.ഐ.എ. വിശദമായി ചോദ്യം ചെയ്യും.(NIA will question Anmol Bishnoi for 11 days)
എൻ.സി.പി. നേതാവ് ബാബാ സിദ്ധിഖിയുടെയും പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെയും കൊലപാതക കേസുകളിൽ നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ അന്വേഷണ ഏജൻസി. യുഎസിൽനിന്ന് നാടുകടത്തിയ അൻമോലിനെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിൽ എത്തിച്ചത്.
ഇന്ത്യയിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനായ അൻമോലിനെ 2022 മുതൽ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഭീകരപട്ടികയിലിട്ട കൊടും ക്രിമിനൽ ഗോൾഡി ബ്രാറുമായി ചേർന്നാണ് അൻമോൽ പ്രവർത്തിച്ചിരുന്നത്. വിവിധ ഖലിസ്ഥാൻ സംഘടനകളുമായുള്ള ബന്ധവും തെളിഞ്ഞിരുന്നു. 2020 മുതൽ 2023 വരെ രാജ്യത്ത് ഭീകരവാദം പടർത്താൻ സംഘം ശ്രമിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ എൻ.സി.പി. നേതാവ് ബാബാ സിദ്ദിഖിയുടെ കൊലക്കേസിലടക്കം ഇയാൾ മുഖ്യപ്രതിയാണ്. ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും അൻമോലിന് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടന്ന അൻമോലിനെ കഴിഞ്ഞ നവംബറിലാണ് യുഎസിൽ വെച്ച് പിടികൂടിയത്. എൻ.ഐ.എ.യുടെ നടപടികളുമായി സഹകരിക്കുമെന്ന് അൻമോലിൻ്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ബാബാ സിദ്ദിഖിയെ 2024 ഒക്ടോബർ 12-ന് മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ വെച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ അറസ്റ്റിലായ ലോറൻസ് ബിഷ്ണോയ് സംഘാംഗങ്ങളിൽ നിന്നാണ് അൻമോലിൻ്റെ പങ്ക് സംബന്ധിച്ച വിവരം ലഭിച്ചത്.
അൻമോലിനെ ഇന്ത്യയിലെത്തിച്ചതോടെ ബിഷ്ണോയ് സംഘത്തിൻ്റെ ആഗോള പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ ഏജൻസികൾ പ്രതീക്ഷിക്കുന്നത്.