ബെംഗളൂരു: ശ്രീലങ്കയിൽ മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. രാമമൂർത്തി നഗർ സ്വദേശിനി ഗനവിയുടെ ഭർത്താവ് സൂരജിനെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജിന്റെ അമ്മ ജയന്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും വിഷം കഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.(Newlywed's husband also found dead after her suicide, Mother in critical condition)
ഗനവിയുടെ മരണത്തിന് പിന്നാലെ സൂരജും അമ്മയും ബെംഗളൂരുവിൽ നിന്നും കടന്നുകളഞ്ഞിരുന്നു. സ്ത്രീധന പീഡന ആരോപണം ഉയർന്നതിനെത്തുടർന്ന് ഇവർ നാഗ്പൂരിലേക്കാണ് പോയത്. അവിടെ വെച്ചാണ് സൂരജിനെ മരിച്ച നിലയിലും അമ്മയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. ഒന്നര മാസം മുമ്പായിരുന്നു ഗനവിയുടേയും സൂരജിന്റെയും വിവാഹം. പത്ത് ദിവസത്തെ മധുവിധുവിനായി ശ്രീലങ്കയിലേക്ക് പോയ ഇവർ അഞ്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ മടങ്ങിയെത്തി.
മധുവിധു കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ മകളെ കൂട്ടിക്കൊണ്ടുപോകാൻ സൂരജ് ആവശ്യപ്പെട്ടതായി ഗനവിയുടെ പിതാവ് ശശി ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ സൂരജും അമ്മ ജയന്തിയും ക്രൂരമായി പീഡിപ്പിച്ചിരുന്നതായും അദ്ദേഹം പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു വിവാഹ റിസപ്ഷൻ. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ 40 ലക്ഷം രൂപ ചെലവഴിച്ചാണ് ചടങ്ങുകൾ നടത്തിയത്. ഇത്രയും പണം ചെലവാക്കിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ രാമമൂർത്തി നഗർ പൊലീസ് സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവ ചുമത്തി കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഭർത്താവിന്റെ മരണം പുറത്തുവരുന്നത്.