

കൊൽക്കത്ത: നഴ്സ് എന്ന് പറഞ്ഞ് പരിചയം സ്ഥാപിച്ച യുവതി കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്തു. തിങ്കളാഴ്ചയാണ് ആശുപത്രി അധികൃതർക്ക് വൻ വീഴ്ച പറ്റിയ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാശിപൂർ സ്വദേശിനിയായ മഞ്ജുള ബീബിയുടെ നവജാത ശിശുവിനെയാണ് കാണാതായത്.(Newborn baby kidnapped in Kolkata by woman disguised as nurse)
ആശുപത്രിയിലേക്ക് വരുന്ന വഴിയിൽ ബസ്സിൽ വെച്ചാണ് നഴ്സ് എന്ന് പരിചയപ്പെടുത്തിയ യുവതി മഞ്ജുളയുമായി സൗഹൃദം സ്ഥാപിച്ചത്. ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിലെത്തിയത്. കുട്ടിയെ ഡോക്ടറെ കാണിച്ച ശേഷം മരുന്ന് വാങ്ങാനായി പോയ സമയത്ത് മഞ്ജുള കുഞ്ഞിനെ യുവതിയെ ഏൽപ്പിക്കുകയായിരുന്നു. മഞ്ജുള നിമിഷങ്ങൾക്കകം തിരിച്ചെത്തിയപ്പോൾ കുട്ടിയെയും യുവതിയെയും കാണാതായി.
കുട്ടിയെയും യുവതിയെയും കാണാതായതിനെ തുടർന്ന് മഞ്ജുള പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് വരികയാണെന്നും, യുവതിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയെന്നും പോലീസ് വിശദമാക്കി. സർക്കാർ ആശുപത്രിയിൽ ഉണ്ടായ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.