

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന വിപണിയിലെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമായി മൂന്ന് പുതിയ എയർലൈനുകൾക്ക് കൂടി അനുമതി നൽകി കേന്ദ്ര സർക്കാർ. ഷങ്ക് എയർ, അൽഹിന്ദ് എയർ, ഫ്ലൈ എക്സ്‌പ്രസ് എന്നീ കമ്പനികൾക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എൻ ഒ സി നൽകിയത്.(New wings in the sky, Central NOC for 3 airlines)
പുതിയ എയർലൈൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ വിവരം കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്. മോദി സർക്കാരിന്റെ നയങ്ങൾ മൂലം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാന വിപണിയായി ഇന്ത്യ മാറിയെന്നും ഉഡാൻ പദ്ധതികൾ റീജ്യണൽ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ഇൻഡിഗോ നേരിട്ട സാങ്കേതിക പ്രതിസന്ധി മൂലം ഏകദേശം 4,500 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇത് ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. വിപണിയിൽ ഒന്നോ രണ്ടോ കമ്പനികളുടെ മാത്രം സാന്നിധ്യം യാത്രക്കാരെ എത്രത്തോളം ബാധിക്കുമെന്ന് ഈ സംഭവം തെളിയിച്ചു. പുതിയ കാരിയറുകൾ വരുന്നതോടെ വിമാനയാത്രാ നിരക്കുകൾ കുറയുമെന്നും സേവനങ്ങൾ മെച്ചപ്പെടുമെന്നുമാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.