ന്യൂഡൽഹി: നികുതി നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയ ആദായനികുതി നിയമം ധനമന്ത്രി പ്രഖ്യാപിച്ചു. 2026 ഏപ്രിൽ മുതൽ ഇത് നിലവിൽ വരും. നികുതിദായകർക്ക് കൂടുതൽ വ്യക്തതയും ലാളിത്യവും നൽകുന്ന രീതിയിലാണ് പുതിയ നിയമം വിഭാവനം ചെയ്തിരിക്കുന്നത്.(New Income Tax Law from April 2026, Union Budget 2026-27 simplifies tax structure)
ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയി തുടരും. എന്നാൽ, പരിശോധനയ്ക്ക് ശേഷം റിട്ടേൺ വിവരങ്ങളിൽ മാറ്റം വരുത്താൻ നികുതിദായകർക്ക് അവസരമുണ്ടാകും. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയെ ഇനി മുതൽ ആദായനികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.
വരുമാനത്തെക്കുറിച്ച് മനഃപൂർവ്വം തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ ലഭിക്കും. എന്നാൽ ചെറിയ പിഴവുകൾക്ക് പിഴ മാത്രം ഒടുക്കിയാൽ മതിയാകും. വിദേശത്തുള്ള സ്വത്തുക്കൾ വെളിപ്പെടുത്താൻ 6 മാസത്തെ സമയം അനുവദിച്ചു. വിദേശയാത്രയ്ക്കുള്ള ടി.സി.എസ് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി കുറച്ചു. വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടി.സി.എസും 2 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
പ്രവാസികളുടെ ഇന്ത്യയിലെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനുള്ള നികുതി കുറച്ചു. കൂടാതെ കാപക്സിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് 5 വർഷത്തേക്ക് നികുതിയിളവ് ലഭിക്കും. ഐ.ടി മേഖലയ്ക്ക് കരുത്തേകാൻ ക്ലൗഡ് സർവീസുകൾക്ക് 2047 വരെ ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചു. 17 തരം ക്യാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇത് മരുന്നുകളുടെ വില വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും.
എയർക്രാഫ്റ്റ് ഭാഗങ്ങളുടെ ഇറക്കുമതി നികുതി ഒഴിവാക്കി. മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങൾക്കും നികുതി കുറച്ചു. ധനകമ്മി ജി.ഡി.പിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്ന ലക്ഷ്യവും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. ഈ പുതിയ നികുതി നിയമം സാധാരണക്കാർക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

