

ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നത് രാജ്യത്തെ പുതുതലമുറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്കായി തുറന്ന് കൊടുത്ത ശേഷം രാജ്യത്തെ യുവജനത ഈ അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.(New generation has created a new revolution in space technology, PM praises Gen Z)
പ്രൊപ്പൽഷൻ സംവിധാനങ്ങൾ, കോമ്പോസിറ്റ് മെറ്റീരിയലുകൾ, റോക്കറ്റ് ഘട്ടങ്ങൾ, ഉപഗ്രഹ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യൻ യുവത്വം പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുകയാണ്. ഏതാനും വർഷം മുൻപ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മേഖലകളിലാണ് അവർ ഇന്ന് പ്രവർത്തിക്കുന്നത്. പരിമിതമായ വിഭവങ്ങളിൽ നിന്നാണ് ഇന്ത്യ ബഹിരാകാശ യാത്ര ആരംഭിച്ചതെങ്കിലും ദൃഢനിശ്ചയം കൊണ്ട് ആഗോള തലത്തിൽ സ്വന്തമായ ഒരിടം കണ്ടെത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
"ഇന്ത്യയിലെ യുവാക്കൾ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നു. സർക്കാർ ബഹിരാകാശ മേഖല തുറന്നപ്പോൾ, രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് നമ്മുടെ ജെൻസി (Gen Z), അത് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വന്നു," പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ഇന്ത്യയിലെ 300-ൽ അധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ ഭാവിക്കായി പുതിയ പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എഞ്ചിനീയറിംഗ്, ഡിസൈനിംഗ്, കോഡിംഗ് എന്നിവയിൽ മികച്ച റോളുകൾ ഏറ്റെടുത്തതിനും പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും അദ്ദേഹം ജെൻസിയെ പ്രശംസിച്ചു.ഉപഗ്രഹ വിക്ഷേപണ മേഖലയിൽ ഇന്ത്യ ആഗോള ശക്തിയായി ഉയർന്നുവരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഹൈദരാബാദിലെ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിന്റെ (Skyroot) ഇൻഫിനിറ്റി കാമ്പസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.