മുംബൈ: ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കൽ എന്നിവയ്ക്ക് താൻ ഇരയായെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അധോലോക കുറ്റവാളി ഹാജി മസ്താൻ്റെ മകൾ ഹസീൻ മസ്താൻ മിർസ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് നൽകിയ അപേക്ഷയിലാണ് താൻ നേരിട്ട ക്രൂരതകൾ അവർ തുറന്നു പറഞ്ഞത്. കഴിഞ്ഞദിവസം മാധ്യമങ്ങളോടും അവർ ഇക്കാര്യങ്ങൾ ആവർത്തിച്ചു.(Need justice, Haji Mastan’s daughter seeks justice from PM Modi)
1996-ൽ പ്രായപൂർത്തിയാകുന്നതിന് മുൻപ് അമ്മാവൻ്റെ മകനുമായി തന്നെ വിവാഹം കഴിപ്പിച്ചു. അയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തനിക്ക് മുൻപ് അയാൾക്ക് മറ്റ് ഭാര്യമാരുണ്ടായിരുന്നു എന്ന സത്യം മറച്ചുവെച്ചായിരുന്നു വിവാഹമെന്നും അവർ പറഞ്ഞു.
പിതാവ് മരിച്ച വിവരം പോലും രണ്ട് വർഷത്തിന് ശേഷമാണ് താൻ അറിഞ്ഞത്. പിതാവിൻ്റെ മരണശേഷം കുടുംബത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും കൊല്ലാൻ പോലും ശ്രമങ്ങൾ നടന്നുവെന്നും ഹസീൻ ആരോപിച്ചു.ജീവിതം മടുത്ത് പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും അതിന് ശ്രമിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
രാജ്യത്ത് മുത്തലാഖ് നിർത്തലാക്കാൻ പ്രധാനമന്ത്രി എടുത്ത തീരുമാനങ്ങളെ ഹസീൻ പ്രശംസിച്ചു. "എനിക്കും നീതി വേണം. രാജ്യത്തെ നിയമങ്ങൾ ശക്തമാണെങ്കിൽ സ്ത്രീകൾക്കെതിരെ ക്രൂരമായി പെരുമാറാൻ ആരും തയ്യാറാകില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എൻ്റെ കാര്യത്തിൽ ഇടപെടണം"– ഹസീൻ മിർസ പറഞ്ഞു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയിലുണ്ടെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.